എന്റെ കലാലയ ജീവിതം

എന്റെ കലാലയ ജീവിതം

കാലത്തിന് പുറകോട്ട് സഞ്ചരിക്കാനാവുമായിരുന്നെങ്കിൽ ഞാൻ എന്റെ  കലാലയജീവിതം തിരിച്ചെടുക്കുമായിരുന്നു...

 കുമ്പള ഐഎച്ച്ആർഡി കോളേജിലെ 3 വർഷത്തെ കലാലയ ജീവിതം, ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം.....
 മഴവില്ല് പോലെ വർണ്ണ നിറഞ്ഞ നാളുകൾ.....ഒരുപാട് കൂട്ടുകാർ......
പുൽച്ചെടികളാൽ പച്ചവിരിച്ച ആ ക്യാമ്പസിൽ പൂത്തുമ്പികളെപ്പോലെ ഞങ്ങളങ്ങനെ പാറിനടന്നു.. ക്ലാസ് കട്ട്ചെയ്ത് വനന്തരങ്ങളിലൂടെ നടന്ന് കിളികളോട് സല്ലപിച്ചു.
പാലം എന്ന്  നമ്മൾ ഓമനപ്പേരിട്ടു വിളിക്കുന്ന ഇടനാഴിയിൽ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു..

ഓഡിറ്റോറിയത്തിന്റെ വരാന്തയിൽ നിരന്നിരുന്ന് സംസാരിച്ചതിന് പ്രിൻസിപ്പൽ പല തവണ ശാസിച്ചിട്ടും അത് തന്നെ ആവർത്തിച്ചു.
സിദ്ദിക്കിച്ചാന്റെ പീടിയയിൽ നിന്ന് ഉപ്പിലിട്ട പൈനാപ്പിളും പച്ചമാങ്ങയും വാങ്ങി മരപ്പടിമേൽ ഇരുന്ന് വഴിപോക്കരെ വായിനോക്കി സമയം കളഞ്ഞു.

ഉച്ചയൂണ് സമയത്ത് എല്ലാവരുടെയും ചോറ്റുപാത്രങ്ങൾ ഒരുമിച്ചുവെച്ച് എല്ലാത്തിലും കയ്യിട്ട് വാരി തല്ലുപിടിച്ചു ആസ്വദിച്ചു കഴിഞ നാളുകൾ...

 ബോറടിപ്പിക്കുന്ന ക്ലാസ്റൂമുകളിൾ മനസ്സിനെ  സ്വപ്നലോകത്തേക്ക് മേയാൻ വിട്ടു. സാർ പെട്ടെന്ന് എന്തോ ചോദിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് പൊട്ടത്തരം വിളിച്ചു പറഞ്ഞതോടെ  ക്ലാസ് മുഴുവനും പൊട്ടിച്ചിരിച്ചു. ഒടുവിൽ ചമ്മൽ മറയ്ക്കാൻ പാടുപെട്ട നാളുകൾ.....എന്നെ അറിയാത്ത ഒരു മണൽ തരി പോലും ഉണ്ടായിരുന്നില്ല അന്ന് ആ ക്യാമ്പസിൽ...എന്നോട് ചിരിക്കാത്ത ഒരു വിദ്യാർത്ഥിയും  ഉണ്ടായിരുന്നില്ല....
കോളേജ് ഇലക്ഷനിലൂടെയാണ് എൻമുഖം  കൂട്ടുകാർക്കിടയിൽ പരിചിതമാവുന്നത്. ക്യാമ്പയിൻ  പേരും പറഞ്ഞ് ക്ലാസുകൾ കയറിയിറങ്ങി സമയം പോക്കി കളഞ്ഞ ദിനങ്ങൾ.. ഒന്നാംവർഷം വിദ്യാർത്ഥിയായിരിക്കെ എനിക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം ലഭിച്ചു.. കാണുന്നവരോടൊക്കെ  വോട്ടിനുവേണ്ടി കേണപേക്ഷിച്ചു  നടന്നു.. കാൽപിടിചില്ല  എന്ന് മാത്രം.. അങ്ങനെ 2016 ഒക്ടോബർ ഒമ്പതാം തീയതി കടന്നുവന്നു.  പത്താം തീയതി ഇലക്ഷൻ ആയതിനാൽ എല്ലാവരെയും  ഒരുമിച്ചു കൂട്ടിയുള്ള ഒരു സ്റ്റുഡൻറ് ക്യാമ്പയിനാണ് അന്ന്.  മേജർ സീറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കാണ്  സംവദിക്കാൻ അവസരം.. പ്രധാന മത്സരികളായ  എസ്എഫ്ഐയും എ ബി വി പിയും ഇരുവശത്തായി നിന്നു.  എംഎസ്എഫ് ഒരുവശത്ത് ഉണ്ടായിരുന്നു. ഓരോ പ്രസംഗങ്ങൾ ക്കിടയിലും കൂക്കുവിളികളും കയ്യടികളും ആവർത്തിച്ചു. എഡിറ്റർ സ്ഥാനത്തേക്ക് മത്സരിക്കുന്ന എനിക്ക് അവസരം കടന്നവന്നു.  ഞാൻ പ്രസംഗിക്കാൻ ചെന്നതും പലരും പുച്ഛത്തോടെ ഇവനെയൊക്കെ എന്ത് പറയാൻ എന്ന മനോഭാവത്തിൽ നോക്കികണ്ടു. കാരണം കലാലയത്തിലെ നവവിദ്യാർഥിയായതിനാൽ ആർക്കും വലിയ പരിചയമില്ല. ഉയർന്നു  പൊങ്ങാത്ത കൈകളും  ചലിക്കാത്ത നാവുകളും  അടിമത്തത്തിന്റേതാണെന്ന ചെഗുവേരയുടെ വാക്കുകൾ വച്ച് ഞാൻ പ്രസംഗം ആരംഭിച്ചു. സദസ്സ്മാറി, അത് വരെ ഇല്ലാത്ത കൈയ്യടികൾ, ഓരോ ആരോപണങ്ങൾക്കും കൃത്യമായി മറുപടി നൽകിയപ്പോൾ കൈയ്യടി വാനത്തോളം ഉയർന്നു..  ഓരോ പുൽച്ചെടികൾ പോലും കൃത്യമായി കയ്യടിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി.  ആ പ്രസംഗത്തിലൂടെ അത്രയധികം പ്രോത്സാഹനമാണ് എനിക്ക് ലഭിച്ചത് . ഏറ്റവും കൂടുതൽ വോട്ട്നേടി ഞാൻ വിജയിക്കുകയും ചെയ്തു. പിന്നീടുള്ള ഓരോ അവസരങ്ങളും സ്വയം അടയാളപ്പെടുത്താനുള്ള ഇടങ്ങളായിരുന്നു.
ഫസ്റ്റ് ഇയർ മുതൽ പിജി വരെയുള്ള ഓരോരുത്തർക്കും ഒരു പരിചിത മൂഖമായി ഞാൻ മാറി.

ഒടുവിൽ ഒരു മാർച്ച്‌ മാസത്തിൽ ഞാൻ ആകലാലയത്തോട് വിടപറഞ്ഞപ്പോൾ തേങ്ങിക്കരഞ്ഞു പോയി, പുക്കാനൊരുങ്ങി നിൽക്കുന്ന കണിക്കൊന്ന മരങ്ങളും എന്നോടപ്പം കണ്ണീർ വാർക്കുന്നതായി ഞാൻ കണ്ടു.

പ്രോജക്ടിന്റെ പേര്പറഞ് വീട്ടിൽ വെറുതെ കുത്തിയിരുന്ന എത്രനാളുകൾ, അവസാനനിമിഷങ്ങൾ നോട്ടകംപ്ലീറ്റ് ചെയ്യാൻ പാടുപെട്ട സമയങ്ങൾ... ഒടുവിൽ മറ്റുള്ളവരുടെ നോട്ട് വാങ്ങി കോപ്പിയെടുത്ത്
ഒരുമിച്ചു കൂട്ടിയ കടലാസുകൾ....

ഒരിക്കലും തിരിച്ചുപോകൽ സാധ്യമല്ലെന്ന് ഉറപ്പായിട്ടും ഞാൻ ആ തിരിച്ചുപോക്ക് കൊതിച്ചുകൊണ്ടേയിരിക്കുന്നു.........


അബ്ദുൽ നാഫിഹ്
(ഐ എച് ആർ ഡിയിലെ ഒരുപൂർവ്വവിദ്യാർത്ഥി:2016-19)
9895543743


Join career and job updates

2 Comments

Post a Comment
Previous Post Next Post

MULTI